Monday 31 March 2008

പാപ്പിയും പീപ്പിയും പിന്നെ ബലൂണും

രണ്ടു കുട്ടിക്കവിതകള്‍ എം.പി.ത്രീയില്‍


പാപ്പിയും പീപ്പിയും





"പാപ്പീ പാപ്പീ ചൊല്ലാമൊയീ
പീപ്പിയിതെങ്ങനെയുണ്ടാക്കി
പപ്പാവാങ്ങിത്തന്നതുപോല-
ല്ലപ്പീയെന്തൊരു ശബ്ദമെടാ"

"അന്തോണീയൊരു പീപ്പിക്കായി-
ട്ടെന്തിനു ചില്ലറ കളയേണം?
തെങ്ങോലക്കാല്‍ മെല്ലെയടര്‍ത്തീ-
ട്ടിങ്ങനെയൊന്നുചുരുട്ടിയെട്‌
കൊച്ചീറ്‍ക്കില്‍ത്തുണ്ടറ്റത്തിങ്ങനെ
കുത്തിയിറക്കിയൊരുക്കിയെട്‌
കുഞ്ഞറ്റത്തൊരു ഞെക്കുകൊടുത്താല്‍
കുഞ്ഞേ നിന്നുടെ പീപ്പി റെഡി

പപ്പായോടുപറഞ്ഞേക്കൂ ഇനി
പീപ്പിക്കാശിനു മുട്ടായി... "

------------------

ബലൂണ്‍




പൊങ്ങിപ്പൊങ്ങിപ്പൊങ്ങി നടക്കും
പൊങ്ങച്ചക്കാരന്‍
കുടവയറുംകൊണ്ടോടി നടക്കും
കുടചൂടാ മാമന്‍
പുള്ളിയുടുപ്പും കള്ളിയുടുപ്പും
പുള്ളിക്കെന്തിഷ്ടം
അമ്മുക്കുട്ടിയടുത്തു വിളിച്ചി-
ട്ടുമ്മകൊടുത്താലും
അപ്പുക്കുട്ടനടുത്തുവിളിച്ചൊരു
തൊപ്പിയണീച്ചാലും
കാറ്റു വിളിച്ചാല്‍ കൂടെപ്പോകും
കള്ളന്‍ കുഞ്ഞമ്മാന്‍
തൊട്ടാവാടിപ്പെണ്ണുവിളിച്ചൊരു
പൊട്ടുതൊടീച്ചപ്പൊള്‍
അയ്യൊ പൊട്ടിപ്പോയേ
ഞങ്ങടെ പൊങ്ങച്ചക്കാരന്‍

******************
“മകളേ വളരാതിരിക്കുക“ എന്ന കവിത വനിതാലോകത്ത്
http://vanithalokam.blogspot.com/2008/03/7.html

Monday 24 March 2008

ഇതെന്തേയിങ്ങനെ?


അമ്മേ അമ്മേ കണ്ടോ ഭിത്തിയില്‍
അമ്മു ചിരിക്കുന്നു
ഇമ്മിണി നല്ലൊരു കമ്മലുമിട്ടി-
ട്ടമ്മു ചിരിക്കുന്നു.
ഇങ്ങോട്ടൊന്നും ചെരിഞ്ഞാലും ഞാ-
നങ്ങോട്ടായാലും
എന്നെ മാത്രം നോക്കിയിരുന്നെ-
ന്നമ്മു ചിരിക്കുന്നു
കട്ടില്‍പടിയില്‍ കയറിയിരുന്നി-
ട്ടൊട്ടു കുനിഞ്ഞാലും
കട്ടിളവക്കില്‍ പമ്മിയിരുന്നി-
ട്ടൊട്ടു നിവര്‍ന്നാലും
എന്നെത്തന്നി നോക്കിയിരുന്നെ-
ന്നമ്മു ചിരിക്കുന്നു
എങ്ങനെ ഫോട്ടോ കണ്ണുതിരിച്ചി-
ട്ടെന്നെ നോക്കുന്നു?

(നേരെ നോക്കുന്ന ഫോട്ടോയുടെ കണ്ണൂകള്‍ നോക്കുന്ന ആളിനെ പിന്തുടരുന്നതെങ്ങനെ.. ചെരിഞ്ഞ പോസുള്ളതില്‍ അത്‌ തോന്നാത്തതെന്തുകൊണ്ട്‌.. ടെക്കികള്‍ ഒന്നു വിശദീകരിക്കാമോ?)

ഈ പ്രതിഭാസത്തിനൊരു വിശദീകരണം ശ്രീലാല്‍ തപ്പിയെടുത്തത് ഇവിടെ

ഈ കവിത മനോജ് ഇവിടെ ചൊല്ലിയിട്ടുണ്ട്

Thursday 20 March 2008

ഉണ്ണീ നീ കണ്ണുതുറക്കുക

ഉണ്ണീ നീ കണ്ണുതുറന്നൊന്നു കാണുകീ
മണ്ണും മരവും മഴത്തുള്ളിയും
പൂവിന്‍റെ പുഞ്ചിരിച്ചുണ്ടും അരികിലെ
പൂമ്പാറ്റ വയ്ക്കും മണിച്ചുവടും
ഉണ്ണീ നീ കണ്ണുതുറക്കാതെ കാണുകീ
മണ്ണിനെ താങ്ങുന്ന കാരുണ്യവും
ദൂരത്തുനിന്നും കുളിരു ചുമന്നു നിന്‍
ചാരത്തേക്കോടിയണഞ്ഞ കാറ്റും
വെട്ടംവിളമ്പുന്ന സൂര്യനും നിന്‍ മിഴി
പൂട്ടിയുറക്കുമിരുട്ടും ലാവും
കാലത്തുനിന്നെയുണര്‍ത്തുവാനെത്തുന്ന
കോലക്കുയിലിന്‍റെ നെഞ്ഞിടിപ്പും
കോലായില്‍ നിന്നെ ചിരിപ്പിക്കാനെത്തുന്ന
കൂനനുറുമ്പില്‍ വരനടത്തോം
മുറ്റത്തു മിണ്ടാതിരുന്നു ചിരിക്കുന്ന
ചെത്തിയും മന്ദാരപ്പൂവിതളും
കൊച്ചുമണംകൊണ്ടു വാരിപ്പുതയ്ക്കുന്ന
പിച്ചിയും മുല്ലയും പാരിജാതോം
അല്ലിത്തളിര്‍ച്ചുണ്ടിലൊത്തിരി മാധുര്യം
നുള്ളിത്തരുന്നൊരീ വാഴക്കൂമ്പും
താഴേ തൊടിയും തൊടിയിലെ വെള്ളവും
താഴമ്പൂ ഗന്ധവും താരിതളും
എന്തെല്ലാമെന്താലും ഉണ്ടുനിനക്കായി
എന്തേകരയുന്നു വീണ്ടും വീണ്ടും
ഉണ്ണീ നീ കണ്ണുതുറന്നൊന്നു നോക്കുക
ഉണ്ടു ചിരിക്കുകീ നന്മകളെ

(പ്രിയ സുഹൃത്ത് സുഗതരാജ് പലേരിക്ക് ഇന്നു ജനിച്ച ഉണ്ണിക്കുട്ടന് ഈ കവിത കൊടുക്കുന്നു.. മിടുക്കനായി മനുഷ്യനായി വളരാന്‍ ആശംസ........)

Tuesday 18 March 2008

കുടുകുടു കുക്കുടു ബോട്ട്


കട്ടപ്പനയില്‍നിന്നും നമ്മുടെ
കുട്ടനു കിട്ടിയ ബോട്ടാണേ
എട്ടരരൂപ തുട്ടിനു വാങ്ങീ-
ട്ടേട്ടന്‍ നല്‍കിയ ബോട്ടാണേ

വട്ടപ്പാത്രമെടുത്തിട്ടമ്മു-
ക്കുട്ടീ വേഗം വന്നാട്ടെ
കിട്ടാ വെള്ളമൊഴിയ്ക്കൂ സീത-
ക്കുട്ടീ കൈത്തിരി തന്നാട്ടേ

പെട്ടെന്നിത്തിരിയെണ്ണയൊഴിച്ചീ
തട്ടമകത്തിനി വക്കട്ടെ
കുടുകുടു നീങ്ങുന്നതു നീ കണ്ടോ
ഗുട്ടന്‍സെന്താ കുട്ടൂസേ

(കളിബോട്ടിലെ കുഴലില്‍ വെള്ളം നിറച്ച്‌, അകത്ത്‌ വിളക്കു കൊളുത്തി വയ്ക്കുമ്പോള്‍ കുടുകുടാ നീങ്ങുന്നതിന്‍റെ രഹസ്യം അച്ഛനോടു ചോദിക്കൂ കുട്ടികളെ)

Saturday 8 March 2008

നെല്ലീ നെല്ലീ നെല്ലിക്ക


നെല്ലീ നെല്ലീ മുറ്റത്തങ്ങനെ
നില്ലേ നില്ലേ കിന്നാരീ
നല്ലൊരു കള്ളം ചൊല്ലും കാറ്റിനു
നുള്ളുകൊടുക്കെടീ ചിങ്കാരീ
മുല്ലചിരിക്കും നേരത്തവളെ
മെല്ലെവിളിക്കെടീ കാന്താരീ..
തെല്ലുകഴിഞ്ഞിട്ടല്ലിക്കാ മണി
നുള്ളിയടര്‍ത്തിത്തരുമോ നീ
പല്ലുപുളിക്കും നേരത്തിത്തിരി
വെള്ളമെടുത്തുകുടിക്കുമ്പോള്‍
ചൊല്ലെടി മധുരം നല്‍കും നീയൊരു
കള്ളിയതല്ലേ കല്യാണീ