Monday 10 December 2007

വട്ടക്കയറില്‍ കുട്ടപ്പന്‍ ചേട്ടന്‍


വട്ടക്കയറിന്നുള്ളില്‍ പെട്ടു
കുട്ടപ്പന്‍ചേട്ടന്‍
മൊട്ടത്തലയൊന്നൂരാനാവാ-
തൊട്ടു കുഴങ്ങിപ്പോയ്‌
കിട്ടന്‍ വന്നു കിഴുക്കു കൊടുത്തൂ
പെട്ടെന്നൂരിപ്പോയ്‌


(ബട്ടണ്‍ ഹോളില്‍ ബട്ടണ്‍.. അമര്‍ത്തുമ്പോള്‍ വെളിയില്‍)

Wednesday 28 November 2007

ഇന്‍സ്‌റ്റ്രമെന്‍റു ബോക്സ്‌


മുള്ളും വടിയും വട്ടക്കോലും
കൊള്ളും കുഞ്ഞിപ്പെട്ടിയിത്‌
പള്ളിക്കൂടത്തില്‍ പോകുമ്പോള്‍
അല്ലിക്കുട്ടിയെടുക്കുമിത്‌
നെല്ലിയ്ക്കായും ചാമ്പയ്ക്കായും
നുള്ളിയെടുത്തു നിറയ്ക്കുമിത്‌
തുള്ളിച്ചാടിപ്പോരും നേരം
തെല്ലുതുറന്നു തുളുമ്പുമത്‌
കള്ളച്ചിരിയൊടു ചുറ്റും നോക്കി
മെല്ലെയെടുത്തു തുടയ്ക്കുമത്‌

ചൊല്ലുക ചൊല്ലുക ചെല്ലക്കുട്ടാ
അല്ലിതുറക്കും പെട്ടിയിത്‌

Thursday 8 November 2007

ദീപാവലി


കണ്ണുതെളിയട്ടെ ലോകം ചിരിക്കട്ടെ
കണ്ണാ ഈ പൂത്തിരി നീ കൊളുത്തൂ
ഇമ്മട്ടിലെല്ലാരും തുള്ളിത്തിമിര്‍ക്കട്ടെ
അമ്മൂ ഈ മത്താപ്പു നീ കൊളുത്തൂ
ഒറ്റമിഴിയും നനയാതിരിക്കട്ടെ
കുട്ടാ ഈ ലാത്തിരി നീ കൊളുത്തൂ
തമ്മില്‍ പൊരുതിത്തളരാതിരിക്കട്ടെ
തങ്കേ ഈ കമ്പിത്തിരികൊളുത്തൂ
ലോകം മുഴുവന്‍ വെളിച്ചം പടരട്ടെ
മാലൂ പടക്കത്തിരി കൊളുത്തൂ...
അന്ധകാരത്തിര മാറി മറയട്ടെ
അമ്മേ വിളക്കു കൊളുത്തി വക്കൂ....

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍....

Monday 29 October 2007

തുമ്പിയും തമ്പിയും


"തുമ്പീ തുമ്പീ തുമ്പപ്പൂവിന്‍
തുമ്പത്താടും പൂത്തുമ്പീ
തുള്ളിച്ചാടി വരുന്നോ മുറ്റ-
ത്തല്ലിക്കുളിരുണ്ടഴകുണ്ട്‌"

"തമ്പീ തമ്പീ നീയെന്‍ വാലിന്‍
തുമ്പില്‍ വള്ളിയുടക്കൂലേ
കല്ലുചുമക്കാന്‍ ചിറകില്‍ നുള്ളി
കള്ളാ നോവിച്ചീടില്ലേ?"

"തുമ്പീ തുമ്പീ ഞാനൊരു പാവം
തമ്പീ നിന്നെ നുള്ളില്ല
കല്ലു ചുമക്കാന്‍ ചൊല്ലത്തില്ല
മുല്ലപ്പൂവിലിരുത്തൂലോ"

Monday 22 October 2007

കെട്ടിത്തൂക്കിയ തേങ്ങ കൈയാല്‍


"കെട്ടിത്തൂക്കിയ തേങ്ങ കൈയാല്‍
ആട്ടിരസിക്കും കുട്ടൂസേ
കാലത്തിങ്ങനെ വേണ്ടാതീനം
കാട്ടുവതെന്തിനു കുട്ടൂസേ... "

" 'കുട്ടാ തേങ്ങ ആട്ടിയെടുത്താല്‍
കിട്ടും നല്ല വെളിച്ചെണ്ണ'
ഇന്നലെ മാമന്‍ ചൊല്ലിയതല്ലേ
എന്നിട്ടെവിടെ വെളിച്ചെണ്ണ?"

(തേങ്ങ "ആട്ടി"യാല്‍ വെളിച്ചെണ്ണ കിട്ടുമെന്ന് കേട്ട ഒരു കുസൃതിപ്പയ്യന്‍)

Tuesday 16 October 2007

ചായമടിച്ചോരന്തിച്ചാരുത


"ചായമടിച്ചോരന്തിച്ചാരുത
ചാരത്തെത്തിയപോലമ്മേ
കുങ്കുമ വര്‍ണ്ണം സ്വര്‍ണ്ണം മേലേ
കണ്ണുകുളിര്‍ക്കും കടുനീലം
മന്ദാരപ്പൂവിതളു പടര്‍ത്തും
മഞ്ഞയ്ക്കരികിലിളം ചോപ്പും
തെല്ലു കറുപ്പും മിന്നാമിന്നി-
ത്തെല്ലുതിളക്കത്തുള്ളികളും
ആകാശത്തീ അമ്പോറ്റിക്കുട
ആരുവിടര്‍ത്തിയതാണമ്മേ?"

"ഉണ്ണീ നിന്നുടെ ഉണ്ണിക്കണ്ണുകള്‍
ഉണ്ണട്ടേയെന്നോര്‍ത്തിട്ട്‌
ഈലൊകത്തിന്നമ്മ വിടര്‍ത്തിയ-
താണീ വര്‍ണ്ണപ്പൂക്കുടകള്‍"



ചിത്രത്തിനു കടപ്പാട്‌.. ഫ്ലിക്കര്‍ ബിഗ്‌ ബി (Big Bee) പൂമ്പാറ്റ

Friday 12 October 2007

ചക്കരപ്പെട്ടി (മൊബൈല്‍ ഫോണ്‍)


അക്കരെനിന്നെന്നെ അച്ഛന്‍ വിളിക്കുമ്പോള്‍
ഇക്കരെ പെട്ടി കിണുങ്ങമല്ലോ
പെട്ടിയെടുത്തു ഞാന്‍ ബട്ടണമര്‍ത്തുമ്പോള്‍
പൊട്ടിച്ചിരിച്ചു കുണുങ്ങുമല്ലോ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചൊല്ലുമ്പോള്‍
അച്ഛനോ കോരിത്തരിക്കുമല്ലോ
മുറ്റത്തെ മുല്ല വിരിഞ്ഞതും, പിച്ചകം
മൊട്ടിട്ട കാര്യവും ചൊല്ലുമല്ലോ
നന്ദിനിപ്പൈക്കുട്ടി ചാടിക്കളിച്ചതും
ചന്ദനം തൊട്ടതും ചൊല്ലുമല്ലോ
അമ്മയോടൊപ്പമിന്നങ്ങാടീ പോയതും
അമ്മൂമ്മ വന്നതും ചൊല്ലുമല്ലോ
അച്ഛന്‍റെയുമ്മകള്‍ കൊണ്ടുത്തരുമെന്‍റെ
പെട്ടീ നിനക്കതില്‍ പാതിയുമ്മ

Wednesday 10 October 2007

പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു


പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു
വെള്ളനിറമുള്ള വേലു മാമന്‍
അമ്മായി വന്നൊരു ഞെക്കു കൊടുത്തപ്പോള്‍
അമ്പോ പുറത്തേക്കു ചാടി മാമന്‍
നാരുകള്‍ തീര്‍ത്തോരു മെത്തപ്പുറത്തേക്കു
നേരേ മറിഞ്ഞു കിടന്നു മാമന്‍
കാലത്തേ തന്നൊരു കല്ലന്‍ ഗുഹയുടെ
ഉള്ളിലേക്കോടി മറഞ്ഞു മാമന്‍

(രാവിലെ ടൂത്ത്‌പേസ്റ്റ്‌ ബ്രഷിലേക്ക്‌)

Tuesday 9 October 2007

ഞൊട്ടയും വെട്ടവും


കുട്ടന്‍ വന്നൊരു ഞൊട്ടയതിട്ടു
പെട്ടെന്നെത്തീ വെട്ടം ദാ
കിട്ടന്‍ വന്നൊരു ഞൊട്ടയതിട്ടു
വെട്ടം പോയീ കഷ്ടം! ദാ

(സ്വിച്ചിടുമ്പോള്‍ ലൈറ്റ്‌ കത്തുന്നുന്നത്‌)

Thursday 4 October 2007

മുല്ലേ മുല്ലേ മുല്ലപ്പൂവേ


"മുല്ലേ മുല്ലേ മുല്ലപ്പൂവേ
നുള്ളുതരാമോ ചെല്ലമണം"

"കല്ലേ കല്ലേ കവിളത്തിന്നൊരു
നുള്ളുതരും ഞാനോര്‍ത്തോണം"

"മുല്ലേ മുല്ലേ മുല്ലപ്പൂവേ
വെള്ളയുടുപ്പിന്നെന്തു മണം"

"കല്ലേ കല്ലേ കളിയാക്കല്ലേ
തല്ലുതരും ഞാനോര്‍ത്തോണം"

മുല്ല ചിരിച്ചൂ കല്ലു ചിരിച്ചൂ
നുള്ളിയെടുത്തൂ ചെല്ലമണം

Wednesday 3 October 2007

നാലുമണിയ്ക്കു വിരിഞ്ഞ പൂവേ


നാലുമണിയ്ക്കു വിരിഞ്ഞ പൂവേ
നല്ലോണമൊന്നു ചിരിച്ച പൂവേ
നാടോടിക്കാറ്റിന്‍റെ കാതിലെന്തോ
നാണം കുണുങ്ങിപ്പറഞ്ഞ പൂവേ
നിന്നെ ഞാനൊന്നു തഴുകീടുമ്പോള്‍
എന്തേ കവിളു തുടുത്തു പൂവേ
നല്ല ഞൊറിയുടുപ്പിട്ടു നില്‍ക്കും
നിന്നടുത്തോടി ഞാനെത്തിപൂവേ
ഒന്നു കൂടൊന്നു കുണുങ്ങു പൂവേ
കന്നിമഴപൊഴിയുന്ന മുമ്പേ

Saturday 8 September 2007

ചെന്തിങ്ങിന്‍ കൊമ്പത്തെ മച്ചിങ്ങായേ


ചെന്തിങ്ങിന്‍ കൊമ്പത്തെ മച്ചിങ്ങായേ
എന്തേനീ ഇന്നു കൊഴിഞ്ഞിടാത്തേ
അന്തിയോളം കാത്തിരിക്കുന്നു ഞാന്‍
എന്തേ നീയിന്നു പൊഴിഞ്ഞിടാത്തേ

പ്ളാവില കൊണ്ടുള്ള കാളവണ്ടി
പാവമെനിക്കൊന്നുരുട്ടി വിടാന്‍
പമ്പരമുണ്ടാക്കിയങ്ങേതിലെ
തുമ്പിക്കു മുന്നില്‍ ഗമപറയാന്‍
പച്ചീര്‍ക്കില്‍ കൊണ്ടൊരു തയ്യല്‍ യന്ത്രം
അപ്പച്ചിക്കൊന്നു പണിഞ്ഞു നല്‍കാന്‍
അച്ചുക്കുരുന്നിന്‍റെയല്ലിക്കാതില്‍
കൊച്ചു കുണുക്കൊന്നു തൂക്കിയിടാന്‍

ഒന്നുപൊഴിയുമോ മച്ചിങ്ങായേ
ചെന്തെങ്കില്‍ കൊമ്പിലെ മച്ചിങ്ങായേ

Saturday 18 August 2007

ഓണം വന്നോണം വന്നോണം വന്നു


ചിങ്ങനിലാവിന്നൊരുങ്ങി വന്നൂ
ചിത്തിരപ്പുഞ്ചിരി തൂവി നിന്നു
പാടവരമ്പും പവിഴമല്ലീം
പാവാടയിട്ടു കുണുങ്ങി നിന്നു
ഒത്തിരിപ്പൂമണം കൈയില്‍ വച്ചൂ
പാത്തും പതുങ്ങിയും കാറ്റു വന്നൂ
തുമ്പികള്‍ തുള്ളിക്കളിച്ചു വന്നൂ
തുമ്പക്കുടങ്ങള്‍ വിരിഞ്ഞു നിന്നൂ
പൊന്‍വെയില്‍ പൂക്കളമിട്ടു നിന്നൂ
പൊയ്കകളെങ്ങും നിറഞ്ഞു നിന്നു
കൈതയിലകള്‍ കരങ്ങള്‍ കൊട്ടി
കൈകൊട്ടിത്താളം പകര്‍ന്നു നിന്നു
തെങ്ങോല തുള്ളിച്ചിരിച്ചു നിന്നൂ
തുമ്പിലിളം കിളിയാടി നിന്നു
മാനം തെളിഞ്ഞു വിടര്‍ന്നു നിന്നു
മാവേലിത്തമ്പ്രാനെഴുന്നെള്ളുന്നു

അമ്മൂമ്മയുമ്മറത്തോടി വന്നൂ
"അമ്മൂ നീ കണ്ടോ പൊന്നോണം വന്നൂ"

Thursday 9 August 2007

പോസ്റ്റ്‌മാന്‍ അമ്മാവാ കത്തുണ്ടോ


കാക്കിയുടുപ്പും കുഞ്ഞിച്ചിരിയും
കൊണ്ടുപറക്കുന്നമ്മാവ
സൈക്കിള്‍മണിയുമടിച്ചു കറങ്ങും
വൈക്കത്തുള്ളോരമ്മാവ
നാടൊട്ടുക്കീ കത്തു കൊടുക്കാ-
നോടിനടക്കുന്നമ്മാവാ
ഉമ്മറവാതിലങ്ങനിരിക്കു-
ന്നമ്മയ്ക്കിന്നൊരു കത്തുണ്ടോ
മുറ്റത്തിങ്ങനിരിക്കുന്നെന്നുടെ
ചിറ്റയ്ക്കിന്നൊരു കത്തുണ്ടോ
വെള്ളക്കാരുടെ നാട്ടില്‍ നിന്നും
വല്യമ്മയ്ക്കൊരു കത്തുണ്ടോ
കല്യാണത്തിനു നാളെണ്ണുന്നോ-
രിളയമ്മയ്ക്കൊരു കത്തുണ്ടോ
ചക്കരവാക്കുകളൊക്കെ നിറച്ചി-
ട്ടക്കയ്ക്കിന്നൊരു കത്തുണ്ടോ
ആകാശത്തെ വീട്ടില്‍ നിന്നെന്‍
അച്ഛനയച്ചൊരു കത്തുണ്ടോ
നക്ഷത്രത്തില്‍ മുത്തു പതിച്ചെന്‍
അച്ഛനയച്ചൊരു കത്തുണ്ടോ

Tuesday 7 August 2007

ആകാശത്തിലെ അമ്പിളിമാമനെ


ആകാശത്തിലെ അമ്പിളിമാമനെ
ആകത്തിളക്കിയതാരമ്മേ
ആവഴിയീവഴിയിമ്മിണിവെട്ടം
തൂവിയൊഴുക്കിയതാരമ്മെ
താരകമല്ലികപ്പൂവുകളിങ്ങനെ
വാരിവിതറിയതാരമ്മെ
താമരപ്പൊയ്ക പോലീരാവിനെ
താലോലമാട്ടുവതാരമ്മെ

Friday 3 August 2007

ച്യൂയിംഗ്‌ ഗം


മട്ടന്നൂരെ കുട്ടായി
എട്ടണ നല്‍കീ ചേലായി
തൊട്ടാലൊട്ടും മുട്ടായി
കുട്ടനു നല്‍കീ ചേട്ടായി
തൊട്ടു പൊളിച്ചാ മുട്ടായി
ഞൊട്ടിനുണഞ്ഞൂ കുട്ടായി
കെട്ടൂ മധുരം ചേട്ടായി
മുട്ടായി പുലിവാലായി
ഒട്ടിയിരുന്നൂ മുട്ടായി
കുട്ടായിയ്ക്കതു ബോറായി
പെട്ടന്നങ്ങനെ മുട്ടായി
ഞൊട്ടിയെറിഞ്ഞൂ കുട്ടായി
ഒട്ടിയിരുന്നൂ മുട്ടായി
കഷ്ടം കൈയില്‍ ചേട്ടായീ
എട്ടണ നല്‍കിയ മുട്ടായി
ചേട്ടായി പശപോലായി
ഞൊട്ടി നുണഞ്ഞൊരു കുട്ടായി
പൊട്ടിയ പട്ടം പോലായി

Thursday 2 August 2007

കൊങ്ങിണിപ്പൂവിണ്റ്റെ

കൊങ്ങിണിപ്പൂവിണ്റ്റെ ചെല്ലത്തുമ്പില്‍
കിങ്ങിണിത്തുമ്പീ നീ വന്നിരുന്നു
മഞ്ഞയുടുപ്പും മണിച്ചിറകും
കുഞ്ഞിളം കൊമ്പും കുണുങ്ങിനില്‍പ്പും
അമ്മയൊരുക്കിയതാണോ നിന്നെ
ഇമ്മട്ടിലിത്രയും ചേലായ്‌ തന്നെ
അച്ഛനൊരുക്കിയതാണോ നിന്നെ
കൊച്ചുകളിത്തോഴിയായ പൊന്നേ
എന്നെയുംവിട്ടു നീ പോയാല്‍ പിന്നെ
തുമ്പീയെനിക്കു വിഷമം തന്നെ

Thursday 19 July 2007

കൊച്ചുചിരട്ടയില്‍ വച്ചെടുത്ത്‌ അച്ചുണ്ണി മണ്ണപ്പം ആറുചുട്ടു


കൊച്ചുചിരട്ടയില്‍ വച്ചെടുത്ത്‌
അച്ചുണ്ണി മണ്ണപ്പം ആറുചുട്ടു
പച്ചിലത്തുമ്പൊന്നരിഞ്ഞെടുത്ത്‌
കൊച്ചമ്മിണി കറി മൂന്നു വച്ചു
വെള്ളത്തിലിത്തിരി പൂക്കളിട്ട്‌
മല്ലിക കിച്ചടി രണ്ടുവച്ചു
കപ്പത്തണ്ടൊന്നു മുറിച്ചെടുത്ത്‌
അപ്പൂട്ടനുപ്പേരി ചുട്ടെടുത്തു
ചീരയില നുള്ളി നുള്ളി വച്ച്‌
ബീരാനോ തോരനൊരുക്കി വച്ചു
നാലുകരിയില ചെന്നെടുത്ത്‌
ആലീസോ പപ്പടം കാച്ചി വച്ചു
പ്ളാവില കുത്തിയെടുത്തൊരുക്കി
പാര്‍വതി സദ്യവിളമ്പിവച്ചു
കാറ്റുവിശറിയും വീശിയെത്തി
കുട്ടികളങ്ങനെ ഉണ്ടിരുന്നു
കൊച്ചുമഴ ചന്നം പിന്നം വന്നു
കൊച്ചുങ്ങള്‍ കൈകള്‍ കഴുകി പിന്നെ..

(ചിത്രത്തിനു കടപ്പാട്‌ ചിതലിണ്റ്റെ പോസ്റ്റിനോട്‌ http://chithal.blogspot.com/2007/06/blog-post.html)

Monday 16 July 2007

പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു


പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു
കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു
പിച്ചവച്ചെത്തിയ കാറ്റവള്‍ക്കോ പുതു
പിച്ചുകൊടുത്തു ചിരിച്ചുനിന്നു
പിന്നെക്കുണുങ്ങിയാ കാറ്റിനവളൊരു
കുന്നോളം പൂമണം നീട്ടിനിന്നു
പാതിയെനിക്കവന്‍ തന്നുവല്ലോ അതില്‍
പാതി ഞാനമ്മയ്ക്കു നല്‍കിയല്ലോ
പഞ്ചാരപ്പുഞ്ചിരിവാങ്ങി ഞാനിത്തിരി
പഞ്ചമിപ്പെണ്ണിനും നല്‍കിയല്ലോ
ചിറ്റചോദിച്ചപ്പോളിത്തിരി നല്‍കി ഞാന്‍
ചുറ്റിവരിഞ്ഞുമ്മ വാങ്ങിയല്ലോ
അമ്മൂമ്മ ചോദിച്ച നേരത്തു കൈകളില്‍
ഇമ്മിണിയില്ലാതെ തീര്‍ന്നുവല്ലോ
കാറ്റേ നീയെന്നിനിയെത്തുമെന്നമ്മൂമ്മ
കാത്തിരിപ്പേറെക്കഴിച്ചുവല്ലോ...

Saturday 7 July 2007

വരിവരിയായി കുനുകുഞ്ഞുറുമ്പുകള് ‍വരുന്നതു കാണമ്മേ..


വരിവരിയായി കുനുകുഞ്ഞുറുമ്പുകള്
‍വരുന്നതു കാണമ്മേ..
ഇടമുറിയാതവരിയറയത്തുകൂടിങ്ങ-
ഴൊകുന്ന കാണമ്മേ
ഉറുമ്പിന്റെ അമ്പലനടയിലിന്നുത്സവ
ത്തിരുനാളാണോമ്മേ
സമരംചെയ്യുവാനവരൊരു ജാഥയായ്‌
പോവുകയാണോമ്മേ..
അവരുടെ പള്ളിക്കൂടത്തില്‍ രാവിലെ
മണിയടിച്ചോ അമ്മേ...
അവരുടെ സിനിമാശാലയില്‍ ടിക്കറ്റ്‌
കൊടുക്കാറായോമ്മേ
ആയിരമുറുമ്പുകള്‍ ഒരുവരിനിരയായ്‌
നീങ്ങുവതെന്തമ്മേ....

Tuesday 26 June 2007

പുത്തനുടുപ്പിട്ടപ്പുക്കുട്ടന്‍ പുസ്തകമൊക്കെയെടുത്തിട്ട്‌


പുത്തനുടുപ്പിട്ടപ്പുക്കുട്ടന്‍
പുസ്തകമൊക്കെയെടുത്തിട്ട്‌
കുടയും ബാഗും ചോറുനിറച്ചൊരു
കൂടും കൂടൊരു പുഞ്ചിരിയും
കൂട്ടിനു താഴെവീട്ടിലെ മീന-
ക്കുട്ടിപ്പെണ്ണും വാവാച്ചീം
അങ്ങേവീട്ടിലെ അന്തോണീ പി-
ന്നിങ്ങേവളവിലെ ബീരാനും
തമ്മില്‍ക്കൈകള്‍ കോര്‍ത്തും മഴയുടെ
താളം കുടയില്‍ വാങ്ങിച്ചും
നാട്ടുവിശേഷം ചൊല്ലിത്തമ്മില്‍
പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചും
കൊച്ചുകടംകഥ ചോദിച്ചിടയില്‍
പിച്ചുകൊടുത്തു ചിരിച്ചിട്ടും
പള്ളിക്കൂടത്തില്‍പോകുന്നതു
പിള്ളച്ചേട്ടാ കണ്ടാട്ടെ
ചാറ്റല്‍ മഴയും കുഞ്ഞിക്കുളിരും
ചുറ്റിവരിഞ്ഞത്‌ കണ്ടാട്ടെ
കുഞ്ഞിപ്പൂവുകള്‍ പോലെചിരിക്കും
കുഞ്ഞുമുഖങ്ങള്‍ കണ്ടാട്ടെ.

Saturday 23 June 2007

മാനമിരുണ്ടുവരുന്നവല്ലോ മാണിക്യക്കുട്ടീ നീയെന്തു ചെയ്യും


"മാനമിരുണ്ടുവരുന്നവല്ലോ
മാണിക്യക്കുട്ടീ നീയെന്തു ചെയ്യും?"
"തിണ്ണപ്പടിയിലനുജനൊത്ത്‌
കണ്ണുകുളിര്‍ക്കെ ഞാന്‍ കണ്ടിരിക്കും"

"കാറ്റു കുളിരുമായ്‌ വന്നുവല്ലോ
കാതരക്കുട്ടി നീ എന്തു ചെയ്യും?
"കണ്ണുമടച്ചാക്കുളിരെടുത്തെന്‍
കുഞ്ഞുമനസില്‍ പകര്‍ത്തിവക്കും"

"ചാറ്റല്‍മഴ പറന്നെത്തിയല്ലോ
ചക്കരക്കുട്ടീ നീയെന്തു ചെയ്യും?"
"കൈരണ്ടും നീട്ടി മഴയെടുത്തെന്‍
കണ്ണോരം തൊട്ടു നനച്ചെടുക്കും"

"ആലിപ്പഴം കൂടെ വന്നുവല്ലോ
അല്ലിക്കുരുന്നേ നീയെന്തു ചെയ്യും?"
"പാതിമുറ്റംവരെയോടിയോടി
പാവാടക്കുമ്പിളില്‍ വാരിവയ്ക്കും"

മുറ്റ്‌ത്തുവെള്ളം നിറഞ്ഞുവല്ലോ
മുത്തേകുരുന്നേ നീയെന്തു ചെയ്യും?
"വെള്ളംതെറിപ്പിച്ചു തുള്ളിയാടി
ഉള്ളംകുളിര്‍പ്പിച്ചിരിക്കുമല്ലോ"

"മെല്ലെ മഴ മറയുന്നുവല്ലോ
ചെല്ലക്കിടാവേ നീയെന്തു ചെയ്യും?"
"നാളെയുമെത്തണേയെന്നു ചൊല്ലി
വള്ളമുണ്ടാക്കിയിരിക്കുമല്ലോ"

Tuesday 19 June 2007

തൊട്ടാവാടീ തൊട്ടാവാടീ തൊട്ടാല്‍ വാടുവതെന്താടീ


തൊട്ടാവാടീ തൊട്ടാവാടീ
തോട്ടുവരമ്പില്‍ ശിങ്കാരീ
കമ്മലുമിട്ടു കുണുങ്ങിയിരിക്കണ
കാണാനെന്തൊരു ചേലാടീ
കാറ്റത്തൊന്നു ചിരിച്ചു രസിക്കണ
കാണാനെന്തൊരു ചേലാടീ
നോവിക്കാനരികത്തില്ലാരും
നുള്ളിയകറ്റാന്‍ മുള്ളുണ്ട്‌
എന്നിട്ടും ഞാനൊന്നു തൊടുമ്പോള്‍
എന്തേയിങ്ങനെ വാടുന്നു
നാണം കൊണ്ടോ പേടിയതുണ്ടോ
പെണ്ണേയെന്തിനു വാടുന്നു?
തൊട്ടാവാടീ തൊട്ടാവാടീ
തൊട്ടാല്‍ വാടുവതെന്താടീ
മുല്ലത്തൈയ്യെ കണ്ടുപടിക്കോള്‍-
ക്കില്ലീ നാണം ശിങ്കാരീെ
ചെല്ലത്തെറ്റിക്കൊട്ടും പേടിയ-
തില്ലതു കാണൂ ശിങ്കാരീ
തൊട്ടാവാടീ തൊട്ടാവാടീ
തൊട്ടാല്‍ വാടുവതെന്താടീ

Monday 18 June 2007

വാലും പൊക്കി ചാടിനടക്കും വേലിക്കമ്പേലണ്ണാനേ


വാലും പൊക്കി ചാടിനടക്കും
വേലിക്കമ്പേലണ്ണാനേ
വരയനുടുപ്പിട്ടൊന്നു ചിലക്കും
വികൃതിക്കുട്ടന്നണ്ണാനേ
ഒന്നുതൊടാന്‍ ഞാനോടിവരുമ്പോള്‍
മിന്നിയൊളിച്ചിട്ടൊടുവില്‍ നീ
മാവിന്‍ കൊമ്പത്തോടിക്കയറി
മാമ്പഴമങ്ങനെ തിന്നുമ്പോള്‍
താഴത്താശിച്ചാശിച്ചിങ്ങനെ നില്‍ക്കും
താരക്കുട്ടിക്കൊന്നു തരൂ
താമരമാലകളഞ്ചുതരാം പല-
മാതിരി മുത്തുകളേഴു തരാം
അങ്ങേക്കൊമ്പത്താടും മാമ്പഴ
മിങ്ങോട്ടേക്കൊന്നിട്ടേ താ..
കാറ്റും കേട്ടില്ലാരും കേട്ടില്ല-
ണ്ണാര്‍ക്കണ്ണ നീ കേള്‍ക്കൂ....
അങ്ങേക്കൊമ്പത്താടും മാമ്പഴ
മിങ്ങോട്ടേക്കൊന്നിട്ടേ താ..

Friday 15 June 2007

ഒറ്റത്തൂണില്‍ കൂടാരം വട്ടത്തില്‍ ഒരു കൂടാരം


ഒറ്റത്തൂണില്‍ കൂടാരം
വട്ടത്തില്‍ ഒരു കൂടാരം
എട്ടുകഴുക്കോല്‍ കൊണ്ടൊരു തച്ചന്‍
കെട്ടിയൊരുക്കിയ കൂടാരം
തൊട്ടാലുയരും കൂടാരം പി-
ന്നൊട്ടുചുരുങ്ങും കൂടാരം
കിട്ടുമ്മാവന്‍ തോളിലെടുത്തു
പിടിച്ചു നടക്കും കൂടാരം
കുട്ടിപ്പെണ്ണൊരു മഴയെത്തുമ്പോള്‍
ഓടിയൊളിയ്ക്കും കൂടാരം
കട്ടിവെയില്‍ച്ചൂടൊന്നു പതിച്ചാല്‍
കുട്ടനൊളിയ്ക്കും കൂടാരം

Thursday 7 June 2007

ചന്തുമ്മാവന്‍ സന്ധ്യകഴിഞ്ഞാല്‍ ചന്തയിലേക്കൊരു പോക്കുണ്ടേ


ചന്തുമ്മാവന്‍ സന്ധ്യകഴിഞ്ഞാല്‍
ചന്തയിലേക്കൊരു പോക്കുണ്ടേ
ചന്തംകൂട്ടിമിനുക്കിയ മുഖവും
ചന്ദനവും ചെറുപുഞ്ചിരിയും
വെന്തുപുകഞ്ഞൊരു ബീഡിക്കുറ്റി-
ക്കുന്തുകൊടുക്കും മേല്‍മീശേം
മുന്തിയ കുടയൊരു കൈയില്‍, മുണ്ടിന്‍
കോന്തല മറ്റേക്കൈക്കുള്ളില്‍
കുന്തിച്ചങ്ങു കലുങ്കിലിരിക്കും
അന്തോണിക്കൊരു ചിരിയേകും
കൂന്താലിപ്പിടി തോളില്‍ വക്കും
ചന്തൂട്ടിയ്ക്കൊരു കൈ നല്‍കും
ചന്ദ്രന്‍പിള്ളെക്കാണും നേരം
"എന്തു വിശേഷം" ചോദിക്കും
പൊന്തക്കാട്ടില്‍ നിന്നുമെടുത്താ
പന്തു കിടാങ്ങള്‍ക്കേകീടും
ചന്തുമ്മാനെക്കണ്ടു കഴിഞ്ഞാല്‍
എന്തൊരു മോദമിതെല്ലാര്‍ക്കും
ചന്തുമ്മാനെപ്പോലായ്ത്തീരാന്‍
എന്തൊരു മോഹമിതെല്ലാര്‍ക്കും

Monday 4 June 2007

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍

ചിതറിക്കിടപ്പൂ നിന്‍ പൂവിരലടര്‍ത്തിയ
മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍
പകുതിയുരച്ചു നീ മാറ്റിവച്ചൊരാ റബ്ബര്‍
ശകലങ്ങളും നിറം മങ്ങിയ വളപ്പൊട്ടും
നിരങ്ങിത്തളര്‍ന്നപ്പോള്‍ ചാടുകള്‍ പൊഴിഞ്ഞതാം
ഉരവണ്ടികള്‍, പൊട്ടിത്തകര്‍ന്ന ബലൂണുകള്‍
കോറി നീയുപേക്ഷിച്ച നോട്ടുബുക്കുകള്‍ പല
നിറങ്ങള്‍ നല്‍കിച്ചന്തം തികച്ച ചിത്രങ്ങള്‍ വാ-
ലെഴുതിച്ചിരിച്ചു നീ പൊട്ടിടാനെടുക്കുന്നോ-
രഴകിന്നരികിട്ട തുണ്ടുവാല്‍ക്കണ്ണാടികള്‍
മഴവില്‍ച്ചേലില്‍ നിന്നെ തിളക്കിത്തെളിയിച്ച
മിഴിവുതഴുകുന്ന മുടിക്കെട്ടുകള്‍ പിന്നെ
നിനവില്‍ നിനക്കിഷ്ടം പകര്‍ന്ന പളുങ്കുകള്‍
നനയും മിഴിതുടച്ചെടുക്കും കവിതകള്‍
നൃത്തമാടുവാന്‍ മുടിത്തിരുപ്പന്‍ കെട്ടും കരി
മുത്തുകള്‍ പിടിപ്പിച്ച ദുപ്പട്ടക്കഷണങ്ങള്‍

മാറ്റിവക്കുവാന്‍ വയ്യയിവയൊന്നുമേ ദു:ഖം
മാറ്റുതേടുമ്പോള്‍ വീണ്ടുമറിവൂ ഞാനാ സുഖം
പിണക്കം തടിച്ചിരുള്‍ വിതയ്ക്കും കുഞ്ഞു മുഖം
പിടയ്ക്കും നെഞ്ചം വീണ്ടും തേടുന്നാ സന്ധ്യാരാഗം..

കണ്ണടയ്ക്കുവാന്‍ വയ്യ കാണുന്നു വിയര്‍പ്പിണ്റ്റെ
പൊന്നുകള്‍ തിളങ്ങുന്ന നിന്നിളം കഴുത്തു ഞാന്‍
തെല്ലൊന്നു തുറക്കുമ്പോള്‍ കാണുന്നു കളിച്ചിരി
തെല്ലുകളൊരുക്കുന്ന തൈമുഖത്താരിന്നിതള്‍..

അറിയില്ലിനിപ്പണ്ടേപ്പോല്‍ മുനവരുമോ എന്‍
കുറിമാനങ്ങള്‍ക്കെല്ലാം, കൊണ്ടുപോയല്ലൊ എണ്റ്റെ
കല്ലുപെന്‍സിലും കരള്‍ വാടിയില്‍ നിറഞ്ഞൊരാ
വെള്ളിത്തണ്ടെല്ലികളും മടക്കയാത്രയില്‍ നീ...

(മാളവിക നാട്ടിലേക്കു മടങ്ങിയപ്പോള്‍....... )

Saturday 2 June 2007

ചെല്ലക്കാറ്റേ ചൊല്ലാമോ നീ ചെല്ലാത്തിടമുണ്ടോ മണ്ണില്‍


ചെല്ലക്കാറ്റേ ചൊല്ലാമോ നീ
ചെല്ലാത്തിടമുണ്ടോ മണ്ണില്‍
ഇല്ലിക്കാട്ടില്‍ ചുള്ളിക്കാട്ടില്‍
നെല്ലിമരത്തില്‍ തുമ്പൊന്നില്‍
അല്ലിപ്പൂവും ചൂടിയിരിക്കും
കള്ളിപ്പാലപ്പൊന്‍ കൊമ്പില്‍
ഉള്ളംകാളും വെള്ളച്ചാട്ടം
തുള്ളിമദിക്കും ചുഴിയൊന്നില്‍
വെള്ളിമുകില്‍ത്തിര നീന്തിയടുക്കും
വെള്ളാരംകുന്നറ്റത്തില്‍
വെള്ളം നീലച്ചേലയിലോ തിര
തല്ലിത്തുള്ളും കടലൊന്നില്‍
ചെല്ലക്കാറ്റേ ചൊല്ലാമോ നീ
ചെല്ലാത്തിടമുണ്ടോ മണ്ണില്‍

Saturday 12 May 2007

കാലില്ലാത്തൊരു ചുണ്ടനെലി നീളത്തില്‍ വാലുള്ളൊരെലി


കാലില്ലാത്തൊരു ചുണ്ടനെലി
നീളത്തില്‍ വാലുള്ളൊരെലി
നീളുമിടയ്ക്കു ചുരുങ്ങിവരും
മാളത്തില്‍ ചുരുളുന്നൊരെലി
മിന്നാമിന്നിവെളിച്ചത്തില്‍
ചോന്നുതുടുത്തമിടുക്കനെലി
തീനും കുടിയും വേണ്ടാത്ത
ചീനി കരണ്ടാ പാവമെലി
ആരും കെണിയില്‍ കൊല്ലാത്ത
കരിനിറമുള്ളൊരു കുഞ്ഞനെലി

Friday 11 May 2007

അമ്പലത്തില്‍ പോകാനമ്മ വിളിച്ചപ്പൊള്‍ അമ്പോറ്റിയമ്മുവിനെന്തൊരുക്കം


അമ്പലത്തില്‍ പോകാനമ്മ വിളിച്ചപ്പൊള്‍
അമ്പോറ്റിയമ്മുവിനെന്തൊരുക്കം
അമ്പിളിപ്പൊന്‍ മുഖം തെല്ലുമിനുക്കുന്നു
അമ്പോ ചുവന്നൊരു പൊട്ടിടുന്നു
രണ്ടായ്‌ പിരിച്ചു മുടിയൊന്നൊരുക്കുന്നു
വണ്ടിണക്കണ്ണില്‍ മഷിയിടുന്നു
കൊച്ചുകവിളില്‍ കറുത്ത കുത്തേകുന്നു
കുപ്പിവളകള്‍ നിറച്ചിടുന്നു
ചെറ്റു തലചരിച്ചൊന്നു നോക്കീടുന്നു
നെറ്റിയില്‍ തെല്ലു മുടിയിടുന്നു
നീലപ്പാവാട ഞൊറിയൊരുക്കീടുന്നു
ചേലൊത്ത മാലയണിഞ്ഞീടുന്നു
തൂവാലയൊന്നു തിരഞ്ഞെടുത്തീടുന്നു
തൂമ തികഞ്ഞോന്നു ചോദിക്കുന്നു
ഒക്കെയും കണ്ടു ചിരിച്ചു നിന്നമ്മ പി-
ന്നൊക്കത്തു വച്ചു പുണര്‍ന്നിടുന്നു
"അമ്മു അടുത്തു നീയിങ്ങനെ നില്‍ക്കുമ്പോള്‍
അമ്പലോം അമ്പോറ്റീം വേറെന്തിനു.... "

Wednesday 9 May 2007

മാളുവും റിക്ഷാമാമനും


ഉച്ചയ്ക്കു നിത്യവും സ്കൂളില്‍ നിന്നെത്തിക്കും
പച്ചയുടുപ്പിട്ട റിക്ഷാമാമന്‍
വച്ചുചവിട്ടി വിയര്‍പ്പു തുടച്ചുകൊ-
ണ്ടൊത്തിരിക്കാര്യങ്ങള്‍ ചൊല്ലുന്നവന്‍
ഏറെത്തളര്‍ന്നും മെലിഞ്ഞും ചുമച്ചുകൊ-
ണ്ടോരോരോ പാട്ടുകള്‍ പാടുന്നവന്‍
അമ്മകൊടുത്ത പഴമൊന്നു നീട്ടുമ്പോള്‍
ഉമ്മകൊടുത്തുപൊതിഞ്ഞെടുക്കും
"മാളൂനെപ്പോലൊരു മോളുണ്ടെനിക്കുമെ"-
ന്നീറന്‍ മിഴികള്‍ തുടച്ചുനില്‍ക്കും
അന്നൊരുനാളവള്‍ ചോദിച്ചീയങ്കിളി-
നെന്നുമൊരേയുടുപ്പെന്തിതച്ഛാ...
എറെമുഷിഞ്ഞു കുടുക്കുകള്‍ പോയിട്ടും
വേറെയൊരെണ്ണമിടാത്തതെന്താ?

"പാവങ്ങളാണവരാര്‍ക്കുമേ വേണ്ടാത്തോറ്‍
പാവകള്‍ പോലെ ചലിക്കുന്നവര്‍
ചോറിനുവേണ്ടി ചവിട്ടിത്തളരുന്നോറ്‍
ചേരിയില്‍ ജീവിതം വാട്ടുന്നവര്‍
ഒട്ടുംതികയില്ല നമ്മള്‍ കൊടുക്കുന്ന
തുട്ടുകള്‍ വേറൊരുടുപ്പു വാങ്ങാന്‍"

മെല്ലെവിതുമ്പിപ്പറഞ്ഞവള്‍ "നല്‍കണം
നല്ലോരുടുപ്പ്‌ വിഷുദിനത്തില്‍
മാമനു ചേരും നിറവും വലിപ്പവും
ഓമനയോര്‍ത്തു പറഞ്ഞുതന്നു.
പുള്ളിയുടുപ്പുമായ്‌ പോയവള്‍ പൊന്‍ വിഷു
വെള്ളിയുദിച്ച ദിനത്തിലന്ന്
വിങ്ങിക്കരഞ്ഞുമടങ്ങിവന്നു മുഖം
മങ്ങിത്തുടുത്തു ചുവന്നു കൊണ്ട്‌

"എങ്ങോ മറഞ്ഞെണ്റ്റെ മാമന്‍ ഇനിമേലില്‍
ഇങ്ങുവരില്ലെന്നു ചൊല്ലിയൊരാള്‍.. "
പുള്ളിയുടുപ്പുമാറൊടൊന്നു ചേര്‍ത്തു നീര്
‍ത്തുള്ളികള്‍ തുള്ളും മിഴിതുടച്ചു...

അന്നുമുതലവളെല്ലാവഴിയിലും
കണ്ണുനനച്ചു തിരക്കിനിന്നു
പാലൈസുകാരണ്റ്റെ സൈക്കിള്‍ മണിയിലും
പണ്ടത്തെമാമനെ തേടി നിന്നു...

Monday 7 May 2007

മോളിക്കുട്ടിയുറക്കമുണര്‍ന്നൊരു മുല്ലപ്പൂമണമേറ്റിട്ടു


മോളിക്കുട്ടിയുറക്കമുണര്‍ന്നൊരു
മുല്ലപ്പൂമണമേറ്റിട്ടു
മൂളിപ്പാട്ടും പാടിത്തെക്കേ
മൂലയ്ക്കോടും നേരത്ത്‌
മുറ്റത്തങ്ങേക്കോണില്‍ ദേഹം
മൊത്തോം മുത്തുമണിഞ്ഞിട്ടു
മഞ്ഞിന്‍ തുള്ളിക്കുളിരിന്നുള്ളില്‍
മുങ്ങിയിരുന്നു ചിരിച്ചിട്ട്‌
മാടിവിളിച്ചു കൊതിപ്പിച്ചല്ലൊ
മോടിയിലിന്നൊരു ചാമ്പത്തൈ

"മോളിക്കുട്ടീ പുളിയും മധുരോം
മേളിക്കുന്നൊരു ചാമ്പക്ക
മേളില്‍ വരയൂം കൈയെത്തുന്നേല്‍
മേടിച്ചോ നീ ചാമ്പയ്ക്ക
മറ്റൊരു നാട്ടില്‍ കിട്ടത്തില്ല
മറ്റെങ്ങും ഞാന്‍ വളരൂലാ..
മോളിക്കുട്ടീ മധുരം വേണേല്‍
മേളില്‍ക്കേറിക്കൂടിക്കോ"

മോഹംകൂടി ചാടിത്തുള്ളി
മോളിക്കുട്ടി തളര്‍ന്നപ്പോള്‍
മിന്നിയണഞ്ഞൊരു തെക്കന്‍ കാറ്റ്‌
മെല്ലെയടര്‍ത്തീ ചാമ്പയ്ക്ക
മഞ്ഞപ്പാവടപ്പൂങ്കുമ്പിള്‍
മുഴുവന്‍ നല്‍കീ ചാമ്പയ്ക്ക

മോളിക്കുട്ടി മദിച്ചു കുതിച്ചു
മൂളിമറഞ്ഞൂ പൂങ്കാറ്റും..

Friday 4 May 2007

കന്നിനിലാവിന്നു കിന്നരി വച്ചൊരു കുന്നുമിറങ്ങി വരുന്ന കണ്ടോ


കന്നിനിലാവിന്നു കിന്നരി വച്ചൊരു
കുന്നുമിറങ്ങി വരുന്ന കണ്ടോ
കുഞ്ഞരിപ്പൂവിണ്റ്റെയല്ലിക്കവിളത്തൊ-
രുമ്മകൊടുത്തു ചിരിച്ച കണ്ടോ
മുറ്റത്തു വെള്ളിപ്പരമ്പുവിരിച്ചൊരു
നൃത്തം ചവിട്ടിരസിച്ച കണ്ടോ
തുള്ളിച്ചിരിക്കുന്ന മുല്ലപ്പൂപെണ്ണിനെ
നുള്ളിച്ചെവിക്കു പിടിച്ചകണ്ടോ
മിന്നാമിനുങ്ങിണ്റ്റെ മുന്നിലായ്‌ നിന്നൊരു
കണ്ണുമടച്ചുകളിച്ച കണ്ടോ
താഴെക്കിണറ്റിലിറങ്ങിയാ വെള്ളത്തിന്‍
ആഴമളന്നുതിരിച്ച കണ്ടോ
പച്ചയുടുപ്പിട്ട കൊച്ചുതുളസിക്കു
പുത്തന്‍ വളകള്‍ കൊടുത്തകണ്ടോ
മെല്ലെയുറങ്ങും പശുക്കിടാവിന്‍ മിഴി
തെല്ലുതടവിക്കൊടുത്തകണ്ടോ
അങ്ങേപ്പറമ്പിലെ ചെമ്പകപ്പൂമണം
കിങ്ങിണിക്കൈയില്‍ പകര്‍ന്ന കണ്ടോ
ഇങ്ങേപ്പറമ്പിലെ തൈവാഴച്ചെക്കനെ
ഇങ്ങനെ വാരിപ്പുണര്‍ന്ന കണ്ടോ
ഉമ്മറത്തങ്ങനിരിക്കുമെന്‍ കൈയിലും
ഇമ്മിണിവെട്ടം പകര്‍ന്ന കണ്ടോ

പാവമീ കന്നിനിലാവിന്‍ കുസൃതിയെ
ആവോളം കണ്ടൊന്നിരിക്കട്ടെ ഞാന്‍..

Saturday 28 April 2007

തെങ്ങോലത്തുമ്പത്തു പൂങ്കുരുവി കിങ്ങിണിക്കൂടൊന്നൊരുക്കിയല്ലൊ


തെങ്ങോലത്തുമ്പത്തു പൂങ്കുരുവി
കിങ്ങിണിക്കൂടൊന്നൊരുക്കിയല്ലൊ
പാറിനടന്നേറെ നാരെടുത്ത്‌
പാടവരമ്പിലെ നാമ്പെടുത്ത്‌
കുഞ്ഞിക്കിളിവാതില്‍ മുന്നെയൊന്ന്
കുഞ്ഞിനിരിക്കുവാന്‍ മഞ്ചമൊന്ന്
മണ്ണുകുഴച്ചൊരലുക്കു വച്ച്‌
മിന്നാമിനുങ്ങിനെ കൊണ്ടുവച്ച്‌
രാവിലിണയ്ക്കു വെളിച്ചമേകാന്‍
ആരും പറഞ്ഞു കൊടുത്തിടാതെ..
അമ്മക്കുരുവിക്കു മുട്ടയിടാന്‍
ഇമ്മട്ടിലുള്ളില്‍ കുഴി മെനഞ്ഞ്‌
മഞ്ഞും മഴയും നനഞ്ഞിടാതെ
കുഞ്ഞിക്കുരുവിക്കുടുംബമിതാ
കുഞ്ഞിളം കാറ്റത്തൊന്നാടിയാടി
മഞ്ഞനിലാവൊത്തൊന്നാടിയാടി

തൊട്ടിലുപോലുള്ളാ കൂട്ടിനുള്ളില്
‍തൊട്ടിരിക്കന്‍ വരൂ കൂട്ടുകാരെ... ...

Monday 23 April 2007

വേനലവധിയ്ക്കു നാടൊന്നു കാണുവാന്‍ ...........


വേനലവധിയ്ക്കു നാടൊന്നു കാണുവാന്‍
വേഗമൊരുങ്ങെന്റെ യമ്മേയൊന്ന്
ഉള്ളംതുടിക്കുകയാണെന്റെ യാമഴ
ത്തുള്ളിയോടൊത്തൊന്നു തുള്ളിയാടാന്‍
കണ്ണിമാങ്ങകടിച്ചൊന്നു രുചിക്കുവാന്‍
ഉണ്ണിയോടൊത്തൊന്നു കൂട്ടുകൂടാന്‍
മാവിന്‍ ചുവട്ടിലിരുന്നു കളിക്കുവാന്‍
മഞ്ചാടിച്ചന്തം നുകര്‍ന്നിരിക്കാന്‍
ഓലപ്പന്തൊന്നു മെനയുവാന്‍ രാവിലെ
ചേലക്കുയിലിന്റെ പാട്ടുകേള്‍ക്കാന്‍
മണ്ണപ്പംചുട്ടിലത്തുമ്പില്‍ വിളമ്പുവാന്‍
മന്ദാരപ്പൂവിറുത്തുമ്മവയ്ക്കാന്‍
അച്ഛനോടൊത്തുപുലര്‍ച്ചയില്‍ തന്നെയെന്‍
അച്ചന്‍ കോവില്‍പ്പുഴ നീന്തിയേറാന്‍
കായല്‍ത്തിരക്കുളിര്‍കാറ്റേറ്റു നില്‍ക്കുവാന്‍
ആയത്തിലൂയലൊന്നാടിയാടാന്‍
ചാറ്റല്‍മഴയുടെ ചാരത്തിരുന്നൊരു
പാട്ടുരസിച്ചുല്‍ കുളിരണിയാന്‍
മുറ്റത്തെവാഴത്തളിര്‍ക്കൂമ്പിന്നുള്ളിലാ-
യിറ്റുന്ന തേന്‍ രുചിച്ചുല്ലസിക്കാന്‍
ഓലേഞ്ഞാലിക്കിളിക്കൂടൊന്നു കാണുവാന്‍
ഞാലിപ്പൂവന്‍ പഴച്ചേലു കാണാന്‍
പാടവരമ്പില്‍ ചിരിച്ചുനില്‍ക്കും തൊട്ടാ-
വാടിയെത്തൊട്ടുകളിപറയാന്‍
കൊച്ചുകടാലാവണക്കിന്റെ തണ്ടൊടി-
ച്ചൊട്ടുകുമിളപറത്തി നില്‍ക്കാന്‍
അപ്പൂപ്പന്‍ താടിയോടൊത്തൊന്നു തുള്ളുവാന്‍
അപ്പച്ചിചൊല്ലും കഥകള്‍ കേള്‍ക്കാന്‍
കോളാമ്പിപ്പൂവിന്റെ മഞ്ഞാട കണ്ടിട്ടു
കോലോത്തെ റാണി നീ യെന്നു ചൊല്ലാന്‍
മറ്റെങ്ങും കാണാത്ത ചാമ്പക്ക തിന്നുവാന്‍
മുറ്റത്തെ മുല്ലയെ തൊട്ടിരിക്കാന്‍
പച്ചീര്‍ക്കില്‍ത്തുമ്പിലായ്‌ മച്ചിങ്ങ കോര്‍ത്തൊരു
കൊച്ചുതയ്യല്‍ യന്ത്രം തീര്‍ത്തെടുക്കാന്‍

Saturday 14 April 2007

കണ്ണുപൊത്തിത്തുറന്നമ്മ കണികാണിച്ചു


കണ്ണുപൊത്തിത്തുറന്നമ്മ കണികാണിച്ചു- സ്വര്‍ണ്ണ
വര്‍ണ്ണമേറും കണിക്കൊന്നക്കുടന്ന പൂവും - മഞ്ഞ
ത്തുകില്‍ച്ചന്തം പൊഴിച്ചൂറിച്ചിരിച്ചിരിക്കും - കണ്ണ-
ന്നടുത്തിരിന്നുലയുന്ന മണിദീപവും - മെല്ലെ
പുലര്‍ക്കാറ്റിന്‍ തളിര്‍ക്കൈകള്‍ തഴുകിനില്‍ക്കും - ചെറു
മലര്‍നിര പുണരുന്ന പുകച്ചുരുളും - തങ്ക
ത്താലമൊന്നില്‍ തിളങ്ങുന്ന നാണയത്തുട്ടും - മധു
വോലുമേതോ നാട്ടുമാവിന്‍ കനിയും പിന്നെ - മുറി
ത്തേങ്ങരണ്ടും തിളങ്ങും വാല്‍കണ്ണാടയൊന്നും - പുതു
തൊങ്ങലിട്ടും നവലോകം വിടര്‍ന്നീടുവാന്‍ - തിരു
പാദപത്മം പണിയുന്നേ കമലക്കണ്ണാ - ചോര
വീണുകണ്ണീര്‍ കുതിരാത്ത നാളെകള്‍ താ നീ- നിണ്റ്റെ
വേണുനാദം പടരുന്ന ജീവിതങ്ങള്‍ താ - പൊരി
വെയിലേറ്റു വാടാത്ത ബാലലോകം താ - ഇളം
കുയില്‍പ്പാട്ടില്‍ തലയാട്ടും പുലരികള്‍ താ - ആരും
വിശന്നേറെ വലയാത്തോരുച്ചകളും താ - ആരും
വിശന്നേറെ വലയാത്തോരുച്ചകളൂം താ..........

Friday 6 April 2007

ചാടിച്ചാടി തെങ്ങില്‍ കയറി ചാരിയിരിക്കും കുഞ്ഞായി


ചാടിച്ചാടി തെങ്ങില്‍ കയറി
ചാരിയിരിക്കും കുഞ്ഞായി
മേളം പോലാ തെങ്ങും കൂമ്പില്‍
താളമടിക്കും കുഞ്ഞായി
ചാടിയിറങ്ങും നേരത്തരയില്‍
കൂട കുലുങ്ങും ചേലായി
ചാടിയിറങ്ങി തോമ്മിച്ചാനെ
മാടിവിളിക്കും കുഞ്ഞായി
കൂടതുറന്നിട്ടൊന്നര നാഴി
ക്കള്ളു കുടിക്കും തൊമ്മായി
നാലരനാഴീം കൂടെയിറക്കി
നാലാം കാലേല്‍ തൊമ്മായി
പമ്മി പമ്മി നടന്നേ പോയി
തൊമ്മിച്ചന്‍ ദാ വീലായി
വീട്ടില്‍ചെന്നിട്ടന്നച്ചേച്ചി-
ക്കെട്ടിടി നല്‍കീ ഹാലായി
മുട്ടനുളക്കയെടുത്തുകൊടുത്തു
മുട്ടിനൊരെണ്ണം ചേട്ടായി

"തെങ്ങില്‍ക്കേറി കള്ളും ചെത്തി
തുള്ളിയിറങ്ങും കുഞ്ഞായി
മത്തുപിടിച്ചു നശിക്കും ലോകം
നിര്‍ത്തുകയിപ്പണി ചങ്ങാതി. "


കൂടുതല്‍ കല്ലുപെന്‍സില്‍ കവിതകള്‍ ഇവിടെ ചൊല്ലിക്കേള്‍ക്കാം
Kallupencil Kavithakal Online.....!

Wednesday 4 April 2007

കല്ലുപെന്‍സില്‍ ബ്ലോഗിലെ മൂന്നു കവിതകള്‍ ഓഡിയോ രൂപത്തില്‍. ഓര്‍ക്കസറ്റ്രേഷന്‍ ഒന്നും ഇല്ലാതെ വെറുതെ ഒരു തമാശ. വലിയ നിലവാരം പ്രതീക്ഷിക്കല്ലെ...

ആലാപനം : ലക്ഷ്മി എസ്. നായര്‍

Kallupen2.mp3


അല്ലെങ്കില്‍ ഈ ലിങ്കിലേക്കു പോവുക....(അഭിപ്രായം അറിയിക്കുമല്ലോ)
--------------------------------------
http://www.esnips.com/doc/53540749-e339-4d52-9d72-3663a74dbe46/Kallupen2
--------------------------------------

Tuesday 3 April 2007

രാധയും അച്ഛനും ആകാശവും


രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു
എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ്‌ മിന്നുന്ന കണ്ടു നിന്നു
പാലാഴിപോലലയാടുന്ന വാനിലായ്‌
ആലോലമോടും മുകില്‍നിരയില്‍
ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍

"എത്രയുണ്ടച്ഛായിതെത്രദൂരത്തച്ഛാ
യെത്രയുണ്ടാവുമതിന്നപ്പുറം"

"കോടാനുകോടികള്‍ പിന്നെയും കോടികള്‍
ഓടിനടക്കും പ്രപഞ്ചമിതില്‍
നമ്മുടെപോലെത്ര സൂര്യന്‍മാര്‍, ഭൂമികള്‍
നമ്മളെപ്പോലെത്ര ജീവിതങ്ങള്‍
കുന്നുകള്‍, പൊയ്കകള്‍ കന്നിനിലാവുകള്‍
കുന്നിമണികള്‍ പെറുക്കും പൈതല്‍
അച്ഛനെക്കാത്തു പടിക്കലിരിക്കുന്ന
കൊച്ചുകിടാവുകള്‍ അമ്പലങ്ങള്‍
മഞ്ഞുപൊഴിയും പുലരികള്‍ മന്ദാര
മഞ്ഞപടരുന്ന പൂവാടികള്‍
പള്ളികള്‍ പള്ളിയില്‍ പോവുന്നോരമ്മമാര്‍
പള്ളിക്കൂടങ്ങള്‍ കളിക്കളങ്ങള്‍
ഒക്കെയുമുണ്ടാകാമൊട്ടേറെയാക്കൊച്ചു
നക്ഷത്രലോകത്തു നമ്മെപ്പോലെ"

അച്ഛണ്റ്റെ വാക്കുകള്‍ കേട്ടു രാധ യിളം
കൊച്ചുമിഴികള്‍ വിടര്‍ത്തിനിന്നു
നക്ഷത്രമായിരമക്കണ്ണില്‍ കണ്ടച്ഛന്‍
നെഞ്ചോടു ചേര്‍ത്തു പിടിച്ചു നിന്നു..

Saturday 31 March 2007

കാലത്തെഴുന്നേറ്റു മൂവാണ്ടന്‍ മാങ്കൊമ്പില്‍


കാലത്തെഴുന്നേറ്റു മൂവാണ്ടന്‍ മാങ്കൊമ്പില്‍
ചേലൊത്തു പാടുന്ന പൂങ്കുയിലേ
ചാരത്തു ഞാനുമിരുന്നോട്ടെ നിന്‍ കുളിറ്‍
നാദത്തെയുള്ളില്‍നിറച്ചെടുക്കാന്‍
മാന്തളില്‍തിന്നിട്ടോ പൂന്തേന്‍ നുകര്‍ന്നിട്ടോ
മുന്തിരിച്ചാറു കുടിച്ചിട്ടാണൊ
അമ്പാടിക്കണ്ണന്നമ്പോറ്റിപ്പൂങ്കുഴല്‍
അന്‍പോടെ നിന്‍ കൈയില്‍ തന്നിട്ടാണോ
ആരുംകൊതിക്കുന്നൊരീണവുമായ്‌ നീയെ-
ന്നാരാമ റാണിയായ്‌ മാറിയല്ലോ
പാലുമായമ്മ വിളിച്ചാലുമമ്മൂമ്മ
പായസം നീട്ടിക്കൊതിപ്പിച്ചാലും
നീയൊന്നു പാടിയാല്‍ വേറേതോ ലോകത്തില്‍
നീന്തി ഞാനെല്ലാം മറക്കുമല്ലോ
പോവല്ലേ നീയെങ്ങും പൂങ്കുയിലേ നിന-
ക്കാവുന്നതെല്ലാം ഞാന്‍ വാങ്ങിയേകാം
എന്നുമെന്‍ മുറ്റത്തു വന്നു നീ പാടിയാല്‍
പൊന്നും പവിഴവും വാങ്ങിയേകാം

Thursday 29 March 2007

മലയാളക്കരയെന്തുണ്ട്‌


മലയാളക്കരയെന്തുണ്ട്‌
മലയോരപ്പൂങ്കാറ്റുണ്ട്‌
മഞ്ഞുപൊതിഞ്ഞുകുണുങ്ങിയിരിക്കും
മന്ദാരപ്പൂങ്കാടുണ്ട്‌
കണ്ണുകവര്‍ന്നുകുലുങ്ങിയിരിക്കും
കന്നിനിലാവിന്‍ കുളിരുണ്ട്‌
കൈതവരമ്പില്‍ പൂവുണ്ട്‌
കൈതവമില്ലാപ്പുഴയുണ്ട്‌
പുഴയുടെ കൈയില്‍ പുതുമഴ നല്‍കിയ
പൊന്നോളപ്പൂഞ്ചെപ്പുണ്ട്‌
ചെപ്പിന്നുള്ളില്‍ മുത്തുണ്ട്‌ ആ
മുത്തിനൊത്തിരിയഴകുണ്ട്‌
കളിചിരിപറയാനോടിവരുന്നൊരു
കല്യാണിപ്പൂങ്കിളീയുണ്ട്‌
കിളിയുടെ ചുണ്ടില്‍ പാടം നല്‍കിയ
കിലുകിലെ മിന്നും നെല്ലുണ്ട്‌
നാലുമണിക്കു വിടര്‍ന്നു ചിരിക്കും
നാടന്‍ ചെടിയുടെ പൂവുണ്ട്‌
നാലുവെളുപ്പിനുണര്‍ന്നു വിളിക്കും
വാലന്‍ കോഴിച്ചേലുണ്ട്‌
അത്തപ്പൂക്കളമുറ്റത്തമ്പിളി
യെത്തിമിനുക്കും രാവുണ്ട്‌
ഒത്തിരിയൊത്തിരിമധുരം നിറയും
ചിത്തിരവാഴക്കൂമ്പുണ്ട്‌
പിച്ചിവിടര്‍ന്നുമണക്കും മുറ്റ-
ത്തച്ചിങ്ങായുടെ നിരയുണ്ട്‌
തെങ്ങോലപ്പൂന്തുമ്പത്താടും
കുഞ്ഞാറ്റപ്പൂങ്കൂടുണ്ട്‌
വെള്ളിപുതച്ചകരിമ്പിന്‍ പാടം
തുള്ളിയുതിര്‍ക്കും കുളിരുണ്ട്‌
വെള്ളിത്തണ്ടുമണക്കും തൊടിയില്‍
വെള്ളാരപ്പൊന്‍ കല്ലുണ്ട്‌

Friday 23 March 2007

പട്ടുനൂല്‍ കൊട്ടാരത്തിലെ രാക്ഷസ രാജാവ്‌


പട്ടുനൂല്‍കൊണ്ടൊരു കൊട്ടാരമുണ്ടാക്കി
പട്ടാണി രാജ്യത്തെ രാജരാജന്‍
രാക്ഷസരാജാവിരുന്നു നടുക്കൊരു
രാജസിംഹാസനമൊന്നിലായി
വാളും പരിചയും വില്ലുമില്ലാ കൂടെ
ആളാരുമില്ല പരിചരിക്കാന്‍
കൊട്ടാരം കാണുവാനെത്തുന്ന കൂട്ടരെ
കെട്ടിവരിഞ്ഞുമുറുക്കിയിട്ടു
ഒട്ടുവിശക്കുമ്പോള്‍ കൂട്ടത്തിലൊന്നിനെ
വെട്ടിവിഴുങ്ങിയഹങ്കരിച്ചു
വട്ടുണ്ണി വണ്ടുമൊരിക്കല്‍ കടന്നല്ലൊ
വട്ടത്തിലുള്ളൊരാ കൊട്ടാരത്തില്‍
പെട്ടന്നുരാജാവു വന്നു കടും പാടു
പെട്ടവന്‍ രക്ഷപെട്ടോടിയോടി
കുന്നില്‍മുകളിലെ പക്ഷിരാജാവിനെ
ചെന്നുകണ്ടെല്ലാം പറഞ്ഞുവല്ലോ
എത്തിയുടന്‍പക്ഷിരാജനാ ദുഷ്ടനെ
കൊത്തിയെടുത്തുപറന്നകന്നു..

Wednesday 21 March 2007

ആലീസും അമ്മച്ചിയും തമ്മില്‍ ഒരു കൊച്ചുവര്‍ത്തമാനം


"പള്ളീപ്പൊയിത്തുള്ളിവരുന്നൊരു
പുള്ളിയുടുപ്പിട്ടാലീസേ
പള്ളിക്കൂടമടച്ചില്ലേ പൂ-
പ്പള്ളിലെന്നാ പോവുന്നേ
വെള്ളക്കാരുടെനാട്ടില്‍ നിന്നും
വല്ല്യപ്പച്ചന്‍ വന്നീലേ
വെള്ളക്കാറില്‍ അപ്പയ്ക്കൊപ്പം
വേളാംകണ്ണീല്‍ പോണില്ലേ
കള്ളച്ചിരിയും കൈവളയും കൊ-
ണ്ടുള്ളന്നൂരില്‍ പോണില്ലേ
വള്ളത്തേലൊന്നാടിയിരിക്കാന്‍
വെള്ളങ്കടവില്‍ പോണില്ലേ
ഉള്ളുതുറന്നിട്ടെന്തായൊന്നും
കള്ളിപ്പെണ്ണേ മിണ്ടാത്തെ"

"വെള്ളിത്തോടത്തുമ്പുകുലുക്കി
വെള്ളം കോരുന്നമ്മച്ചീ
വെള്ളേപ്പത്തിനുകൂട്ടാനെന്താ
ഉള്ളിക്കറിയോ പപ്പാസോ?"

Saturday 17 March 2007

ചായക്കടയിലെ അനിയത്തീ..


ചായക്കടയിലെ ചാരം പുരണ്ടേറെ
ചാരുത മങ്ങിയ പെണ്‍കുരുന്നേ
പത്തുവയസിലെ കൊച്ചു കുസൃതിയെ
പാത്രം കഴുകിക്കളയുവോളെ
പേരുചോദിക്കുമ്പോഴൊന്നും പറയാതെ
പേരക്കാപുഞ്ചിരി നല്‍കുന്നോളെ
വാടിയ നെറ്റിയില്‍ പാറുന്ന ചെമ്മുടി
മാടിയൊതുക്കി ഞാന്‍ തന്നിടട്ടെ
ഒട്ടുവിയര്‍പ്പുമണിപടരുമിളം
നെറ്റിയില്‍ ഞാനൊരു പൊട്ടിടട്ടെ
സ്വപ്നങ്ങളില്ലാത്ത കുഞ്ഞുമിഴികളില്‍
സ്വല്‍പ്പം മഷിയെടുത്തൊന്നിടട്ടെ
കൊച്ചുമുറിവുകള്‍ വീണനിന്‍ കൈകളില്‍
കുപ്പിവളകളണിയിക്കട്ടെ
പിന്നിയൊരീപഴഞ്ചേലഴിച്ചൊരു
കിന്നരിപ്പാവാട നല്‍കിടട്ടെ
അക്ഷരംവീഴാത്ത കുഞ്ഞുമനസില്‍ ഞാന്‍
അച്ഛനും അമ്മയും കോറിടട്ടെ
ഒന്നും പറയാതെ കൈയിലെ ചാരത്താല്‍
പിന്നെയുമെന്തോ വരയ്ക്കുന്നു നീ
പുസ്തകമേന്തി കളിച്ചു നീങ്ങുമൊരു
കുട്ടിയെ നോക്കിച്ചിരിക്കുന്നു നീ
കാത്തിരിക്കാമൊരുജന്‍മവും കൂടി നീ
കൊച്ചനുജത്തിയായെത്തുമെങ്കില്‍....
മുറ്റത്തെമുല്ലയും പിച്ചിയും മന്ദാര
മൊട്ടും നിനക്കായി കാത്തുവക്കാം

Friday 16 March 2007

പൌലോസുചേട്ടണ്റ്റെ കൈയിലെ പാലൈസ്


(കുഞ്ഞുങ്ങളെ അടുത്തുപോവല്ലെ . അതു മിന്നാമിന്നിയല്ല)

പൌലോസു ചേട്ടണ്റ്റെ ചുണ്ടിലുണ്ടേ
പാലൈസു പോലുരു മിന്നാമിന്നി
ഒന്നു നുണയുമ്പോള്‍ മിന്നുമല്ലോ
പിന്നെയിടാക്കൊന്നു മങ്ങുമല്ലൊ
ചാരിയിരുന്നു പുകയെടുക്കും
ചാരമിടക്കൊന്നു ഞൊട്ടിയിടും
ചിന്തിച്ചിരുന്നു വളയമൊന്നു
ചുണ്ടുവളച്ചുപുറത്തുവിടും
മഞ്ഞയരഞ്ഞാണമെത്തുവോളം
ആഞ്ഞു വലിച്ചതില്‍ നോക്കുമല്ലോ
കുറ്റികെടുത്തിവലിച്ചെറിഞ്ഞു
കുത്തിയിരുന്നു ചുമയ്ക്കുമല്ലൊ
പൊന്നേയീ ശീലം കളയൂവെന്ന്
പൊന്നമ്മച്ചേച്ചി കയര്‍ക്കുമല്ലൊ
ഇന്നൂടെയുള്ളെടീയെന്നു ചൊല്ലി
ഒന്നൂടെയൊന്നു കൊളുത്തുമല്ലൊ
ചെല്ലക്കിടാങ്ങളെ മാറിനില്‍ക്കൂ
ഉള്ളില്‍ വിഷപ്പുകയേറ്റിടാതെ..

Tuesday 13 March 2007

പേന തലതിരിച്ചാല്‍ തെളിയാത്തതെന്താ അച്ഛാ?


അച്ഛനൊരു പുത്തന്‍ പേന കൊടുത്തപ്പോള്‍
അക്കച്ചിപ്പെണ്ണുകുതിച്ചെടുത്തു
കുത്തിയും കോറിയുമോരൊന്നെഴുതിയ
കൊച്ചുമിടുക്കി ചിരിച്ചിരുന്നു
അപ്പു അനുജണ്റ്റെ മൊട്ടത്തലയും പി-
ന്നപ്പൂപ്പന്‍ തണ്റ്റെ നരച്ച താടീം
കപ്പക്കിഴങ്ങിണ്റ്റെ ചിത്രവും പൂക്കളു-
മൊപ്പം വരച്ചു ചിരിച്ചിരുന്നു
അമ്മയെന്നച്ഛനെന്നമ്മൂമ്മയെന്നും പി-
ന്നമ്മിക്കല്ലെന്നുമെഴുതിനിന്നു
പാടവും നെല്ലും വരമ്പും അരികിലെ
മാടക്കിളിയെയും കോറിനിന്നു
അച്ഛനോടായവള്‍ ചോദിച്ചു പിന്നൊരു
നിശ്ചലമാക്കുന്ന കുഞ്ഞുചോദ്യം
"ഏറെയുയറ്‍ത്തിപ്പിടിച്ച കടലാസില്‍
കോറിവരയ്ക്കുവാന്‍ നോക്കിയപ്പോള്‍
ഒന്നും തെളിയുന്നില്ലേന്തിതു കാരണം
ഒന്നു പറയാമോ ആരെങ്കിലും"

"കുഞ്ഞേനിന്‍ തൂലികത്തുമ്പില്‍ മഷിത്തുള്ളി
കൊണ്ടുവരുന്നതു ഭൂഗുരുത്വം
ചെറ്റുതലതിരിച്ചൊന്നു പിടിക്കുകില്‍
അറ്റത്തതെങ്ങനെയെത്തി നില്‍ക്കും

എന്നെയുംനിന്നെയും എല്ലാത്തിനേയുമീ
മണ്ണിലായ്‌ താങ്ങുന്ന ഭൂഗുരുത്വം
മണ്ണുമറന്നു മദിക്കല്ലെ ഓമലേ
മങ്ങുമീ പേനപോല്‍ നമ്മളെല്ലാം... "

Monday 12 March 2007

അമ്മയടുക്കളക്കോണിലിരുന്നിത്ര കണ്ണുതുടക്കുന്നതതെന്തിനച്ഛാ


അമ്മയടുക്കളക്കോണിലിരുന്നിത്ര
കണ്ണുതുടക്കുന്നതതെന്തിനച്ഛാ
ഉള്ളിയരിഞ്ഞുതളര്‍ന്നതിനാലാണോ
ഉള്ളം ഉരുകി തിളച്ചാതാണൊ
മുറ്റമടിച്ചുകിതച്ചതിനാലാണോ
മുട്ടൊന്നു പൊള്ളിത്തുടുത്തിട്ടാണോ
കുന്നുപോല്‍പാത്രം കഴുകിത്തുടക്കുമ്പോള്‍
കുഞ്ഞുകൈ തെല്ലു മുറിഞ്ഞിട്ടാണോ
കണ്ണിമാങ്ങയുപ്പു തെല്ലുപുരട്ടുമ്പോള്‍
ഉണ്ണിബാല്യത്തെയിന്നോര്‍ത്തിട്ടാണോ
വെള്ളം നനച്ചു തറതുടയ്ക്കുന്നേരം
തെല്ലുകാല്‍തെറ്റിമറിഞ്ഞിട്ടാണൊ
ആകെമൂടുന്നൊരാ കുപ്പായച്ചൂടിലെ
ആറാത്തചൂടില്‍തളര്‍ന്നതാണോ
ചാരംകരിവീണ മേനിയില്‍ പണ്ടത്തെ
ചാരുത ഉള്ളിലൊന്നോര്‍ത്തതാണോ
ചോദിച്ചു ഞാന്‍ പലവട്ടവും, ഉത്തരം
സീതേ നീയിപ്പോഴറിയേണ്ടെന്ന്
കുഞ്ഞാണു നീ വളരുമ്പൊളറിഞ്ഞിടും
പെണ്ണായ നൊമ്പരമൊക്കെയെന്ന്
അച്ഛനുംകൂടൊന്നു ചെല്ലുമോ അമ്മതന്‍
കൊച്ചുപണികളെ പങ്കുവക്കാന്‍
മോറിയും നീറിയുമോടിയും കണ്ണുനീറ്‍
വാരിയും അമ്മ തളരുകല്ലേ?

Saturday 10 March 2007

നീലാണ്ടേട്ടാ നീലാണ്ടേട്ടാ കാലത്തേതന്നെങ്ങോട്ടാ?


"നീലാണ്ടേട്ടാ നീലാണ്ടേട്ടാ
കാലത്തേതന്നെങ്ങോട്ടാ?
നാലാം മുണ്ടും തോളിലുമിട്ടീ-
കാലത്തേ തന്നെങ്ങോട്ടാ?
ചേലായ്‌ ചീകിയ മുടിയും കൈയില്‍
ശീലക്കുടയും കൈലേസും
നീലാണ്ടേട്ടാ നീലാണ്ടേട്ടാ
കാലത്തേതന്നെങ്ങോട്ടാ?"

"കോലപ്പായിന്നല്ലേ നമ്മുടെ
നീലിപ്പെണ്ണിനു കല്യാണം
നാലാളെത്തുന്നിടമല്ലേടേ
ചേലായ്‌ തന്നെ പോവണ്ടെ?
നീലിപ്പെണ്ണിന്‍ കല്യാണത്തിനു
നാലപ്പാട്ടെ ഊണല്ലെ
പാലക്കാടന്‍ പുത്തരികാണും
ആലത്തൂരന്നവിയേലും
ഓലന്‍ തോരന്‍ പുളിശ്ശേരി പി-
ന്നാലങ്കോടന്നച്ചാറും
പാലട നെയ്യും പപ്പടവും ഹാ
കോലപ്പാ ഇന്നുല്‍സവമാ "

"നീലാണ്ടേട്ടാ പോയാട്ടേയെന്‍
കോലന്‍ നാവു നനക്കാതെ... "

Friday 9 March 2007

അയ്യൊ ഇതെന്തൊരു കലപ്പ (സിപ്‌)


മുണ്ടകന്‍ പാടമുഴുതുമറിക്കുവാന്‍
വണ്ടന്നൂറ്‍ നിന്നു കലപ്പയെത്തി
തണ്ടു വലിക്കുവാന്‍ കൂറ്റനാം കാളകള്‍
രണ്ടെണ്ണം മുന്നിലൊരുങ്ങിനിന്നു
കണ്ടമുഴുതപ്പോളയ്യയ്യോ കാണുന്നു
രണ്ടായ മണ്ണിതാ ഒന്നിക്കുന്നു
കണ്ടവര്‍ കണ്ടവര്‍ ചുണ്ടത്തു കൈവച്ചു
കണ്ടോയിതെന്തൊരു മായമയ്യൊ
രണ്ടായ്‌ പിളരേണ്ട മണ്ണു കലപ്പായാല്‍
വീണ്ടുമൊന്നാവുന്നു തമ്പുരാനെ

(രണ്ടു വിരലാല്‍ കുപ്പായത്തിലെ സിപ്‌ വലിച്ചിടുന്നത്‌)

Thursday 8 March 2007

പാപ്പീ പാപ്പീ ചൊല്ലാമൊയീ പീപ്പിയിതെങ്ങനെയുണ്ടാക്കി


"പാപ്പീ പാപ്പീ ചൊല്ലാമൊയീ
പീപ്പിയിതെങ്ങനെയുണ്ടാക്കി
പപ്പാവാങ്ങിത്തന്നതുപോല-
ല്ലപ്പീയെന്തൊരു ശബ്ദമെടാ"

"അന്തോണീയൊരു പീപ്പിക്കായി-
ട്ടെന്തിനു ചില്ലറ കളയേണം?
തെങ്ങോലക്കാല്‍ മെല്ലെയടര്‍ത്തീ-
ട്ടിങ്ങനെയൊന്നുചുരുട്ടിയെട്‌
കൊച്ചീറ്‍ക്കില്‍ത്തുണ്ടറ്റത്തിങ്ങനെ
കുത്തിയിറക്കിയൊരുക്കിയെട്‌
കുഞ്ഞറ്റത്തൊരു ഞെക്കുകൊടുത്താല്‍
കുഞ്ഞേ നിന്നുടെ പീപ്പി റെഡി

പപ്പായോടുപറഞ്ഞേക്കൂ ഇനി
പീപ്പിക്കാശിനു മുട്ടായി... "

Wednesday 7 March 2007

കഷ്ടം കഷ്ടം പട്ടിക തലയില്‍ ഒട്ടും കയറുന്നില്ലല്ലൊ


"കഷ്ടം കഷ്ടം പട്ടിക തലയില്‍
ഒട്ടും കയറുന്നില്ലല്ലൊ
ആറെട്ടേഴേട്ടറുപത്തെട്ടെ-
ന്നറിയാതോതിപ്പോകുന്നേ
സാറേ സാറേ ഞങ്ങടെ കാര്യം
സീറോയായിപ്പോകുന്നേ
തൊട്ടുഗുണിക്കാന്‍ യന്ത്രമൊരെണ്ണം
തൊട്ടരികത്തായുള്ളപ്പോള്‍
എന്തിനു സാറെ വെറുതേയിങ്ങനെ
തൊന്തരവോരോന്നുണ്ടാക്കി
ഈരെട്ടുരുപത്തെട്ടെന്നേയീ
പൊട്ടന്‍ തലയില്‍ വരുവുള്ളൂ
പട്ടികപടിയെട ലുട്ടാപ്പീ നീ
ചുട്ടടി നല്‍കും കുട്ടന്‍ സാറ്‍"

"ആരാടാ ആ പുറകില്ലെ ബഞ്ചില്‍
ആരവമുണ്ടാക്കീടുന്നു
പട്ടിക ചൊല്ലാന്‍ പറ്റുന്നില്ലേല്‍
വീട്ടില്‍ പോകട കുട്ടപ്പാ"

"കുട്ടന്‍ സാറെ ഞാനല്ലിവനാ
മൊട്ടത്തലയന്‍ കുട്ടായീ
പട്ടികയൊന്നു പറഞ്ഞുകൊടുത്താല്‍
പൊട്ടാസൊന്നു തരാമെന്ന്"

Tuesday 6 March 2007

കത്തിക്കെടുന്നൊരീ മിന്നാമിന്നി


ആരുകൊളുത്തിവിടുന്നതാണീരാവില്‍
ആരും കൊതിക്കുമീ മിന്നാമിന്നി
തുള്ളിവെളിച്ചത്തിന്‍ മാലയണിഞ്ഞല്ലൊ
മുല്ലയും പിച്ചിയും ചെമ്പകവും
ഒന്നു തൊടാന്‍ ഞാനടുത്തുചെല്ലുമ്പഴൊ
മിന്നിമറഞ്ഞതു പോകുന്നല്ലൊ
വിണ്ണിലെ നക്ഷത്രമെല്ലാമൊരുദിനം
മണ്ണിലേക്കെത്തിയാതാണോ അച്ഛാ
പാവം കുരുവിക്കു കൂട്ടില്‍ തെളിക്കുവാന്‍
ദൈവം കൊടുക്കുന്നതാണൊ അമ്മെ
ഒന്നുപിടിച്ചു തരുമോ എനിക്കൊരു
കുഞ്ഞിക്കളിവീടൊരുക്കു വക്കാന്‍
ക്രിസ്തുമസ്സെത്തുമ്പോള്‍ വര്‍ണ്ണമരമൊന്നില്‍
കെട്ടിക്കൊളുത്തിയലങ്കരിക്കാന്‍
മിട്ടായി നൂറെണ്ണം തന്നാലും ഞാന്‍ നാളെ
കുട്ടായിക്കൊന്നും കൊടുക്കില്ലിതില്‍
അത്രമേലിഷ്ടമാണമ്മെ ഇടയ്ക്കിടെ
കത്തിക്കെടുന്നൊരീ മിന്നാമിന്നി

Monday 5 March 2007

പാവം പാവം പാവം ഞാനൊരു പാവക്കായാണേ


പാവം പാവം പാവം ഞാനൊരു
പാവക്കായാണേ
ഒത്തിരിയൊത്തിരു മുള്ളുണ്ടേലും
ഒട്ടും കുത്തില്ലേ
ഉള്ളില്‍നിറയെ കയ്പ്പാണേലും
തുള്ളീം വിഷമില്ലേ
പണ്ടൊരുചേട്ടന്‍ പൂങ്കുരുകുത്തി
പന്തലതിട്ടപ്പോള്‍
വെള്ളോം വളവും ചുറ്റിക്കയറാന്‍
വള്ളീം തന്നപ്പോള്‍
പച്ചപ്പിട്ടു വളര്‍ന്നൂ എന്നെ
പെറ്റിട്ടെന്നമ്മ
കടലാസുംകൊണ്ടാരോ കുമ്പിള്‍
കുപ്പായം തന്നു
ചന്തത്തില്‍ പൂന്തൊട്ടിലിലിട്ടൊരു
ചന്തയിലെത്തിച്ചേ
ചന്തുമ്മാവന്‍ ചില്ലറ നല്‍കി
സഞ്ചിയിലാക്കീലോ
എണ്ണയിലിട്ടു വറുത്തു തണുപ്പി-
ച്ചെന്നെ തിന്നോളൂ
കിച്ചടിയാക്കിച്ചൂടാറാതെന്‍
കൊച്ചേ തിന്നോളൂ
നന്നായ്‌ വളരാനെല്ലാമറിയാ-
നെന്നെത്തിന്നോളൂ