Saturday, 23 June 2007

മാനമിരുണ്ടുവരുന്നവല്ലോ മാണിക്യക്കുട്ടീ നീയെന്തു ചെയ്യും


"മാനമിരുണ്ടുവരുന്നവല്ലോ
മാണിക്യക്കുട്ടീ നീയെന്തു ചെയ്യും?"
"തിണ്ണപ്പടിയിലനുജനൊത്ത്‌
കണ്ണുകുളിര്‍ക്കെ ഞാന്‍ കണ്ടിരിക്കും"

"കാറ്റു കുളിരുമായ്‌ വന്നുവല്ലോ
കാതരക്കുട്ടി നീ എന്തു ചെയ്യും?
"കണ്ണുമടച്ചാക്കുളിരെടുത്തെന്‍
കുഞ്ഞുമനസില്‍ പകര്‍ത്തിവക്കും"

"ചാറ്റല്‍മഴ പറന്നെത്തിയല്ലോ
ചക്കരക്കുട്ടീ നീയെന്തു ചെയ്യും?"
"കൈരണ്ടും നീട്ടി മഴയെടുത്തെന്‍
കണ്ണോരം തൊട്ടു നനച്ചെടുക്കും"

"ആലിപ്പഴം കൂടെ വന്നുവല്ലോ
അല്ലിക്കുരുന്നേ നീയെന്തു ചെയ്യും?"
"പാതിമുറ്റംവരെയോടിയോടി
പാവാടക്കുമ്പിളില്‍ വാരിവയ്ക്കും"

മുറ്റ്‌ത്തുവെള്ളം നിറഞ്ഞുവല്ലോ
മുത്തേകുരുന്നേ നീയെന്തു ചെയ്യും?
"വെള്ളംതെറിപ്പിച്ചു തുള്ളിയാടി
ഉള്ളംകുളിര്‍പ്പിച്ചിരിക്കുമല്ലോ"

"മെല്ലെ മഴ മറയുന്നുവല്ലോ
ചെല്ലക്കിടാവേ നീയെന്തു ചെയ്യും?"
"നാളെയുമെത്തണേയെന്നു ചൊല്ലി
വള്ളമുണ്ടാക്കിയിരിക്കുമല്ലോ"

Tuesday, 19 June 2007

തൊട്ടാവാടീ തൊട്ടാവാടീ തൊട്ടാല്‍ വാടുവതെന്താടീ


തൊട്ടാവാടീ തൊട്ടാവാടീ
തോട്ടുവരമ്പില്‍ ശിങ്കാരീ
കമ്മലുമിട്ടു കുണുങ്ങിയിരിക്കണ
കാണാനെന്തൊരു ചേലാടീ
കാറ്റത്തൊന്നു ചിരിച്ചു രസിക്കണ
കാണാനെന്തൊരു ചേലാടീ
നോവിക്കാനരികത്തില്ലാരും
നുള്ളിയകറ്റാന്‍ മുള്ളുണ്ട്‌
എന്നിട്ടും ഞാനൊന്നു തൊടുമ്പോള്‍
എന്തേയിങ്ങനെ വാടുന്നു
നാണം കൊണ്ടോ പേടിയതുണ്ടോ
പെണ്ണേയെന്തിനു വാടുന്നു?
തൊട്ടാവാടീ തൊട്ടാവാടീ
തൊട്ടാല്‍ വാടുവതെന്താടീ
മുല്ലത്തൈയ്യെ കണ്ടുപടിക്കോള്‍-
ക്കില്ലീ നാണം ശിങ്കാരീെ
ചെല്ലത്തെറ്റിക്കൊട്ടും പേടിയ-
തില്ലതു കാണൂ ശിങ്കാരീ
തൊട്ടാവാടീ തൊട്ടാവാടീ
തൊട്ടാല്‍ വാടുവതെന്താടീ